2016 ഒക്‌ടോബർ 5, ബുധനാഴ്‌ച

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാറില്ല 


വളരെ അപ്രതീക്ഷിതമായി കടന്നു വന്നവരാണ് എന്റെ ചില സുഹൃത്തുക്കൾ.എന്നെ അടുത്തറിയാവുന്ന എന്റെ മനസ്സെന്താണെന്നു അറിയാവുന്നവർ.അവരെ ഞാൻ സുഹൃത്തെന്നതിലുപരി മനസ്സിൽ കൊണ്ട് നടക്കുന്നു .....അതായിരിക്കാം നിർവചിക്കാൻ പറ്റാത്ത ആ ബന്ധം.മറ്റുള്ളവർക്ക് എങ്ങനെയാണെന്ന് അറിയില്ല.ചിലപ്പോഴൊക്കെ പറഞ്ഞത് അനുസരിക്കാതെ ഒത്തിരി തവണ ചീത്ത കേട്ടിട്ടുണ്ടെങ്കിലും ആ ശാസനകൾ എല്ലാം ഒരു സുഖമായിരുന്നു.ഇത്തവണ അത് കാര്യമായിപ്പോയി അതിന്റെ പേരിൽ ആ ബന്ധത്തിന്റെ ഏട്  തന്നെ കീറി കളയണമായിരുന്നോ ...? സ്വന്തമല്ലെന്നു അറിയാം എങ്കിലും .....എങ്കിലും വേണ്ടായിരുന്നു ........ജന്മ ബന്ധത്തെക്കാൾ കർമ്മ ബന്ധത്തിനാണ് സ്ഥാനമുള്ളതു എന്ന് എനിക്കറിയാം.സുഹൃത്തിന്റെ പരിമിതികളില്‍ നിന്നും സാഹോദരങ്ങളുടെ അധികാരത്തിലേക്ക് മാറ്റപ്പെട്ട ബന്ധങ്ങളുമുണ്ട്...അതുപോലെ എനിക്ക് എന്റേത് മാത്രമായി തോന്നിയ വിരലിൽ എണ്ണാവുന്ന കുറച്ചു ഏട്ടന്മാർ എനിക്കുണ്ടെന്ന വിശ്വാസം പാടെ തകരരുതെന്നു കാലത്തിനോട് കേണപേക്ഷിക്കുന്നു.കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കില്ലെന്നു അറിയാം എന്നിരുന്നാലും ഏട്ടന്മാർക്ക് ഈ അനിയത്തിയുടെ ക്ഷമാപണം .....!!!


2016 മാർച്ച് 31, വ്യാഴാഴ്‌ച

ചില വട്ടൻ ചിന്തകൾ

മനസ്സ്.
നല്ല മസ്സിൽ നിന്നാണ് നല്ല കർമങ്ങൾ ഉണ്ടാകുന്നത്.അപ്പൊ പിന്നെ ഈ ഹിറ്റലർ ഒക്കെ നല്ല മനസ്സിന്റെ ഉടമയാണെന്നു പറയേണ്ടി വരും.

ചുംബനം
നിത്യമായതിനെ അറിഞ്ഞവന് സര്പ്പ ദംശനംപോലും സ്നേഹചുംബനംആണ് .എന്നുകരുതി പാമ്പിനെ പോയി ചുംബിച്ചാൽ വിവരം അറിയും


ഓർമ്മകൾ
ഒര്മിക്കാൻ ഇഷ്ട്ടമില്ലാത്തതു ഒര്ക്കാൻ ശ്രെമിച്ചപ്പോഴാണ് ഞാൻ എല്ലാം മറന്നുപോയിരിക്കുന്നു എന്നോര്മ്മ വന്നത്

കണക്ക്
കണക്കുപുസ്തകത്തിന്റെ പേജ് തീർന്നതല്ലാതെ കണക്കു തീരാനുള്ള ഒരു വട്ടവും കാണുന്നില്ല

ഓട്ടം
ജീവിതമാകുന്ന ട്രാക്കിൽ ഓടികൊണ്ടിരിക്കുന്ന ഞാൻ മരണമാകുന്ന കപ്പിന് വേണ്ടി ഓടുന്നത് എന്നോർത്തപ്പോൾ ഒരു വേള ഓട്ടത്തിന്റെ വേഗത കുറച്ചു.

പഠിത്തം
പഠിച്ചു പഠിച്ച് വല്ല്യ ആളാവണമെന്ന്  ആഗ്രഹിച്ചെങ്കിലും പഠിപ്പിൽ ഇപ്പോഴും കുള്ളൻ തന്നെ.

ഓപ്പറേഷൻ
ഡോക്ടർ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പോഴാണ് ഓർത്തത് ഇന്നത്തെ റേഷൻ വാങ്ങിയില്ലെന്ന്

സൂര്യൻ
കടലിൽ നിന്ന് ജലം വലിച്ചെടുത്തു പതിന്മടങ്ങ്‌ മഴയായി തിരിച്ചു തരാനാണെന്ന് കരുതി സൂര്യൻ ഇങ്ങനെ എടുത്തും കൊടുത്തും നാരാണത്ത് പ്രാന്തന് പഠിക്കേണ്ട വല്ല ആവശ്യോം ഉണ്ടോ...?

യോഗ
യോഗാസനം ചെയ്തു ഇപ്പൊ അവന്റെ അവസ്ഥ ശവാസനത്തിനു തുല്ല്യമാണത്രെ


                                                                          വട്ടൻ ചിന്തകള് തുടരും....


2016 മാർച്ച് 27, ഞായറാഴ്‌ച

കല്ല്യാണി

കല്ല്യാണി

വേനലവധി എല്ലാ കൊല്ലവും അമ്മവീട്ടിലാണ്....ആ ദിവസങ്ങള് അപ്പൂപ്പനും അമ്മൂമ്മക്കും ഓട്ടം തന്നെ അല്ലെങ്കിൽ ഓടിക്കും അതുപോലെ തലതിരിഞ്ഞ 3 കുട്ടിച്ചാത്തന്മാരാണ് വന്നു പൊറുതി.വേനലവധി പെട്ടെന്ന് അവസാനിക്കാൻ അവര് പ്രാര്തിച്ചിട്ടുണ്ടോ എന്നറിയില്ല...അങ്ങനെ ഒരു ചോദ്യം അവരോടും ചോദിച്ചതുമില്ല അതാണ്‌ സത്യം.

അങ്ങനെ ഒരു വേനലവധിക്ക് അമ്മ 3 കുട്ടിച്ചാത്തന്മാരെയും അമ്മവീട്ടിൽ കൊണ്ട് തട്ടി പിറ്റേ ദിവസം തന്നെ സ്ഥലം കാലിയാക്കി.3 പേരും ഒരുമിച്ചു നിന്നാൽ ഒരു മഹാഭാരത യുദ്ധം ഉണ്ടാകും എന്നതിനാലും വയസ്സാങ്കാലത്ത് പിള്ളേരുടെ ഇടി കൊണ്ട് ആശുപത്രിയിൽ കിടക്കാൻ താല്പര്യമില്ലാത്തതിനാലും അപ്പൂപ്പനും അമ്മൂമ്മയും ഒരു തീരുമാനം എടുത്തു.മാമന്മാരുടെ വീടുകളിലേക്ക് ഓരോരുത്തരെ ഷിഫ്റ്റ്‌ ചെയ്യുക.അനിയനെയും അനിയത്തിയെയും ഓരോരോ മാന്മാരുടെ വീടുകളിലാക്കി.പക്ഷെ എന്നെ മാത്രം എങ്ങും വിട്ടില്ല ഞാൻ കരുതിയതു എന്നോടുള്ള സ്നേഹം കൊണ്ടാനെന്നാ.,പിന്നെയല്ലേ കാര്യങ്ങളുടെ      കിടപ്പ് മനസ്സിലായത്‌ വീട്ടിൽ പണിയെടുക്കാൻ ആള് വേണ്ടേ ...? സത്യത്തിൽ ഇമ്മള് അവിടെ കുടുങ്ങിന്നു പറഞ്ഞാ മതീലോ...!
അമ്മവീട്ടിൽ കൃഷിയും പശു ആട് എരുമ ഇത്യാതിവഹകൾ ഉള്ളതിനാൽ എപ്പോഴും പണി തന്നെ.അതിരാവിലെ തൊഴുത്ത് വൃത്തിയാക്കലും ഒക്കെ അമ്മൂമ്മ ചെയ്യും.പാൽ കറന്നു കുപ്പികളിൽ ആക്കി വെയ്ക്കും.ഇതൊകെ ഓരോരോ വീടുകളിൽ എത്തിക്കേണ്ട ജോലി ഇമ്മക്കും.പാൽ വീടുകളിൽ കൊണ്ടുപോയി കൊടുത്ത് വന്നാൽ വീട്ടിൽ ചെയ്തു തീര്ക്കേണ്ട പണികളുടെ ഒരു ലിസ്റ്റ് തന്നെ അമ്മൂമ്മ തയ്യാരാക്കിയിട്ടുണ്ടാകും. ഈ പണികൾ ഒക്കെ തന്നു അപ്പൂപ്പനും അമ്മൂമ്മയും പാടത്തേക്കു പോകും അപ്പൂപ്പൻ പശു ആട് എരുമ ഇവയെ തീറ്റിക്കാനും അമ്മൂമ്മ കൃഷിയുടെ കാര്യങ്ങൾ നോക്കാനും.

ഇപ്പൊ ഒരു ഏകദേശരൂപം കിട്ടി കാണുമല്ലോ...പക്ഷെ ഇവിടെ പറഞ്ഞത് കല്ല്യാണിയെ കുറിച്ചാണല്ലോ....?
കറുമ്പി ആണേലും സുന്ദരി...ഉണ്ട കണ്ണും...നീണ്ട മുടിയും...വളഞ്ഞു നിൽക്കുന്ന കൂർത്ത കൊമ്പും...കല്ല്യാണി(അമ്മ വീട്ടിലെ ആരോഗ്യദൃഡഗാത്രയായ എരുമ)

അപ്പൂപ്പന് അവളെ എന്തിഷ്ട്ടമാനെന്നോ..അവളുടെ അടുത്തു പോയി തലോടി സ്നേഹിക്കുന്ന കാണുമ്പോൾ എനിക്ക് അവളോട്‌ മുഴുത്ത അസൂയ തോന്നാറുണ്ട് പുളിമരചോട്ടിൽ അവളെ കെട്ടിയിടുമ്പോൾ ഒരു കാരണവും ഇല്ലാതെ അവളെ ഉപദ്രവിക്കുക  എന്നത് എന്റെ ഒരു ദുശീലമായിരുന്നു.അത് ദിവസവും തുടര്ന്നുകൊണ്ടേ ഇരുന്നു.

ഒരു ദിവസം  അപ്പൂപ്പൻ പതിവുപോലെ പശുവിനെയും ആടിനെയും എരുമയെയും തീറ്റിയതിനു ശേഷം മടങ്ങി വരുന്ന വഴി ...തീറ്റാൻ കൊണ്ടുപോകുമ്പോ അവയുടെ കഴുത്തിൽ കയർ വെറുതെ ചുറ്റി കെട്ടിയിട്ടെ ഉണ്ടാകു ....ഇതൊകെ അറിയാമെങ്കിലും അവയ്ക്ക് കഞ്ഞിയും തവിടും പിണ്ണാക്കും കലക്കി വെയ്ക്കാനുള്ള തത്രപാടിലായിരുന്നു ഞാൻ.പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോ ഓടികിതച്ചു വരുന്ന കല്ല്യാണി മാത്രമാണ് എന്റെ ദൃഷ്ട്ടിയിൽ പതിഞ്ഞത് അവളും എന്നെത്തന്നെ ലക്ഷ്യമാക്കി ഓടിവരുന്നപോലെ എനിക്കും തോന്നി.പിന്നെ ന്റെ ദേവ്യേ ന്നു ഉറക്കെ വിളിച്ചു കൊണ്ട് നൂറെ നൂറിൽ ആ അമ്പതു സെന്റും എന്നെ അവൾ ഓടിച്ചു പ്രതികാരദാഹിയായ അവളുടെ കയ്യിൽ നിന്നും രക്ഷ പ്രാപിക്കാൻ അവസാനം വീട്ടിലേക്കു ഓടികെരേണ്ടി വന്നു.അന്ന് അവളുടെ ആ വളഞ്ഞ കൊമ്പുകൾക്ക് ഞാൻ ഇരയായി തീർന്നിരുന്നുവെങ്കിൽ ചുവരിൽ ചിരിച്ചു കൊണ്ടുള്ള ഒരു ഫോട്ടോ പണ്ടേ തൂങ്ങിയേനെ.ആയുസ്സിനു അല്പം കൂടി കാലാവധി ഉള്ളതിനാൽ ജീവിതം നീട്ടി കിട്ടി.അതില്പിന്നെ കല്ല്യാണി എന്ന പേര് കേള്ക്കുംബോഴേ പേടിയാ....പാവം ഞാൻ ഈ ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ ഇന്ത്യക്കു ഒരു സ്വര്ണം എങ്കിലും കിട്ടിയേനെ...!

2016 മാർച്ച് 7, തിങ്കളാഴ്‌ച

ന്നെ തല്ലണ്ട മ്മാവാ ഞാൻ നന്നാവൂലാ ......!!!
 ഓർമ്മകളുടെ കണക്ക് പുസ്തകം പൊടി  തട്ടി എടുത്തപ്പോൾ രസകരമായ പല സംഭവങ്ങളും ഓര്മ വന്നു.12 ക്ലാസ്സ്‌ വരെ നടരാജയായിരുന്നു.ബസിൽ പോകാറുണ്ട് എങ്കിലും അമ്മയെ കൂടാതെ ഒറ്റക് പൊകുക പതിവില്ല.കുരുത്തകേട്‌ കാണിക്കാൻ ഇന്നത്തെ പോലെ അന്നും ബഹു മിടുക്കിയായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം പ്ലസ്‌  ടു ക്ലാസ്സ്‌ കട്ട്‌ ചെയ്തു തൃശൂർ റൌണ്ടിൽ നടക്കുന്ന ഫ്ലവർ ഷോ കാണാൻ പോയി.വീട്ടില് പറഞ്ഞത് സ്കൂളിൽ നിന്നും കൊണ്ട് പോകുന്നു എന്നാണു.അതുകൊണ്ട് അമ്മ എതിര്പ്പോന്നും പറഞ്ഞതും ഇല്ല.എനികൊപ്പം ഈ സാഹസത്തിനു വേറെയും രണ്ടുമൂന്നു കൂട്ടുകാരികളും ഉണ്ടായിരുന്നു.ഫ്ലവർ ഷോ കാണാൻ ടിക്കറ്റ്‌ എടുത്തു ഉളളിൽ കയറി.ഓരോ സ്ടാളുകളും  കയറിയിറങ്ങി ആസ്വദിച്ചു നടക്കുന്നതിനു ഇടയിലാണ് പരിചയമുള്ള ഒരു മുഖം കണ്ണിൽ പെട്ടത്.അമ്മയുടെ കൂടെ ജോലി ചെയ്യുന്ന ചേച്ചി.
സിനിമയിൽ ദിലീപ് പറയും പോലെ ജാൻഗോ ഞാൻ ശെരിക്കും പെട്ടു  ട്ടാ .....!😯

  ആ ചേച്ചിയുടെ കണ്ണിൽപെടാതെ  രക്ഷപെട്ടു അടുത്ത സ്ടാളിൽ കയറിയതും ന്റെ ഉള്ള ശ്വാസം നിലച്ചു പട പേടിച്ചു  പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉള്ളു അത് ഇപ്പൊ യാഥാർഥ്യം  ആയിരിക്കുന്നു.ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ ആണെങ്കിൽ  പോലും ഇത്ര പെടിചേനില്ല.ന്റെ തൊട്ടുമുന്നിൽ അതാ നില്ക്കുന്നു ന്റെ സ്വന്തം  മാതാശ്രീ .......അമ്മയുടെ വർക്കിനോട് അനുബന്ദിച്ചു   അവിടെ സ്ടാൾ ഇട്ടിരുന്ന കാര്യം എനിക്കറിയില്ലാര്ന്നു.അമ്മ എന്നെ അടുത്തേക്ക്‌ വിളിച്ചു ചെവിയിൽ  സ്വകാര്യമായി പറഞ്ഞു വീട്ടിലേക്കു വായോ ട്ടാ ബാക്കി അവിടെ വെച്ച് ..!
കൂട്ടുകാരികളെ ദയനീയമായി നോക്കി തോമസുകുട്ടീ വിട്ടോടാ എന്ന് പറയാനാണ് തോന്നിയത് അവിടെ നിന്നും ഓടിയ ഓട്ടം വീട്ടിലെത്തിയപ്പോഴാണ് നിന്നത്.....അന്നു വീട്ടില് നടന്ന ചോദ്യം ചെയ്യൽ സമരമുഖത്തെക്ക് കല്ല്‌ എടുത്തെറിഞ്ഞാൽ പോലിസ് പ്രതികരിക്കുന്നതിനേക്കാൾ ദയനീയമായിരുന്നു.