2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഒരീസം...രാവിലെ

എത്ര പെട്ടെന്നാണ് ഒരു ദിവസം പൊട്ടി വിടരുന്നത്.ഞാൻ ചിലപ്പോ ചിന്തിക്കാറുണ്ട് ഈ സൂര്യനൊന്നും വേറെ പണിയുമില്ലെന്നു.കോഴി കൂകുന്നതിനു മുന്നേ സുന്ദരൻ ഉദിച്ചു അങ്ങോട്ട് വരും.പിന്നെ ബാക്കിയുള്ളവർക്കൊന്നും കിടക്കപ്പായയിൽ കിടക്കാൻ തന്നെ അനുവാദമില്ല.പെണ്ണായി പിറന്നുപോയതിന്റെ ഗുണം.അത് പോട്ടെന്നു കരുതാം.എന്നാൽ വീട്ടിലെ മറ്റുള്ളവർക്കും ഇത് ബാധകമല്ലേ..?, അമ്മയെന്താ എന്നോട് മാത്രം നേരത്തെ എണീക്കാൻ പറയുന്നേ.ഈ പറഞ്ഞത് എന്റെ സഹോദരനും ചെയ്‌താൽ ന്താ...അപ്പോഴും അവിടെ ആൺപെൺ വ്യത്യാസം ഉടലെടുക്കും.

     കാര്യങ്ങളൊക്കെ ഇത്രയായാ സ്ഥിതിക്ക് ഒരീസം ഞാനും അർക്കനെ മറന്നു സുഖസുഷുപ്തിയിൽ സുന്ദര സ്വപ്നങ്ങളും കണ്ടു ഉറങ്ങുകയായിരുന്നു.അടുക്കളയിലെ ദഫ്മുട്ട് കേട്ടാണ് കണ്ണ് തുറന്നതു.കൂടെ അമ്മയും എന്തൊക്കെയോ പിറുപിറുക്കുന്നു.ഒന്നൂടെ ശ്രെദ്ധ കേന്ദ്രികരിച്ചു കേട്ടു നോക്കിയപ്പോൾ കടിഞ്ഞൂൽ പ്രസവത്തിലെ കണ്മണി( ഈ എന്നെ തന്നെ )യെ കുറിച്ചാണ് അവിടെ പറയുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു.എന്നാലും വീണ്ടും പുതപ്പിനുള്ളിൽ പിരമിഡുകണക്കെ മൂടിപ്പുതച്ചു കിടന്നു.

        പോത്ത് പോലെ വളർന്നു ....എന്നിട്ടും ഒരു കാര്യഗൗരവം ഇല്ല്യ.കെട്ടിച്ചു വിട്ട പെണ്ണാണ്.ഇങ്ങനെ മൂടിപ്പുതച്ചു ഉറങ്ങുന്നത്.കെട്ടിച്ച പെണ്കുട്ടിയോള് കാലത്തു അതിരാവിലെ എണീറ്റ് വീട്ടിലെ പണികൾ നോക്കും.ഒന്നുമില്ലെങ്കിലും ആ മുറ്റമെങ്കിലും അടിച്ചു തൂത്തൂടെ അതുമില്ല.ഇങ്ങനെയൊക്കെയാണ് ആരോപണങ്ങൾ.

    അതിരാവിലെ തന്നെ എന്നെ പോത്തിനോട് ഉപമിച്ചപ്പോ എനിക്കൊരു സംശയം ഹതഭാഗ്യനായ ഏതെങ്കിലും പോത്ത് റോഡിലൂടെ പോകുന്നുണ്ടോ എന്ന്.ഓടിച്ചെന്നു റോഡിലേക്ക് നോക്കി .,ഇല്ല്യ എന്നെത്തന്നെ എന്നെമാത്രം ഉദ്ദേശിച്ച പറഞ്ഞത്.റോഡിൽ ഒരു പൂച്ചകുഞ്ഞു പോലും ഇല്ല.

    ഇത്രയുമൊക്കെ പറഞ്ഞ സ്ഥിതിക്ക് അമ്മയുടെ അടുത്തേക്ക് ചെന്നു.അമ്മെ ഒന്നുമില്ലെങ്കിലും ഞാൻ അമ്മയുടെ മകളല്ലേ പോത്തിനോടൊക്കെ ഒരു മകളെ ഇങ്ങനെ ഉപമിക്കാൻ പാടുണ്ടോ ..നാട്ടാര് കേൾക്കും എന്ന വല്ല ബോധവുമുണ്ടോ

   കേൾക്കട്ടെ...കേൾക്കാൻ വേണ്ടി തന്ന്യാ പറഞ്ഞതും

  അമ്മെ ഇങ്ങള് ന്റെ 'അമ്മ തന്നെ എന്തൊരു തൊലിക്കട്ടി പാവം അച്ഛനെ സമ്മതിക്കണം.

വാൽ കഷ്ണം :- ഇന്നും നേരം വൈകിയാണ് എണീറ്റത്.സ്വന്തം വീട്ടിലാണല്ലോ എന്ന് അഹങ്കരിച്ചു 8 മണി വരെ കിടന്നുറങ്ങി.അതിനുള്ളത് അപ്പൊ തന്നെ കിട്ടുകയും ചെയ്തു.പോത്ത് പോലെ വളർന്നാലും അമ്മേടെ തല്ലു മിസ് ചെയ്യാറില്ല.

2017 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

 ഞായറാഴ്ച എന്തും സംഭവിക്കാം

ഭാര്യാ ഭർതൃ ബന്ധത്തിൽ വിളിക്കാതെ കടന്നു വരുന്ന അതിഥിയാണ്
സംശയം. അത് ചില കുടുംബങ്ങളിൽ നേരിയ ഭൂചലനങ്ങളും... വലിയ സുനാമി വരെ
ഉണ്ടാക്കാം, ചിലർ ഈ സംശയത്തെ കാര്യമായി ഗൗനിക്കാറില്ല. എന്നാൽ
ചിലയിടത്തൊക്കെ പൊട്ടിത്തെറികളുടെ ബഹളമായിരിക്കും. ഇപ്പോൾ നിങ്ങൾ
ചിന്തിക്കുന്നുണ്ടാകും എനിക്കിതെന്തു പറ്റിയെന്നു ... പ്രാന്ത് ഒന്നും
അല്ല ... നേരിയ തോതിൽ സംശയത്തിന്റെ ചുഴലിക്കാറ്റ് ന്റെ വീട്ടിലേക്കും വീശി...!

ആറ്റുനോറ്റു ഒരു കഥ എഴുതാനിരുന്നത... ഓ അവളൊരു കഥ എഴുത്തുകാരി
എന്ന ഭാവമല്ലേ ഇപ്പൊ നിങ്ങളുടെ മുഖത്തു വന്നത് .. അത് സ്വാഭാവികം, ഈ ഭാവം
തന്ന്യാ എന്റെ കെട്ടിയോന്റെ മുഖത്തും പ്രതിഫലിച്ചത്. പ്രതിഫലനം കൂടി
പോയതുകൊണ്ട് ഡ്രസ്സ് മാറി പുറത്തേക്കു പോകുന്നത് കണ്ടു.

ആഹാ.. സ്വസ്ഥം.. ഭാര്യക്ക് കഥ എഴുതാൻ അവസരം ഒരുക്കി കൊടുക്കുന്ന
സ്നേഹനിധിയായ ഭർത്താവ്.

വെൽ ഡൺ മൈ ബോയ് എന്ന് പറയാൻ എന്റെ നാവു കൊതിച്ചു ... എന്നാലും പുറത്തു വന്നില്ല.

വീണ്ടും കഥ എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. പതിനഞ്ചു മിനിട്ടു
കഴിഞ്ഞില്ല കോളിംഗ് ബെല്ലിന്റെ ഗർജ്ജനം. കഥയുടെ ഫ്‌ലോ പോയല്ലോ എന്ന്
വിഷമിച്ചു മനസ്സില്ലാ മനസ്സോടെ വാതിൽ തുറന്നു. ഭാര്യക്ക് കഥയെഴുതാൻ അവസരം
കൊടുത്ത അതെ ഭർത്താവ് തന്നെയാണ് വന്നിരിക്കുന്നത്.

"ഇന്ന് രാത്രിക്കു കൊഴുവ വറുത്തതും ചാള കറിയും മതി..." ഒരു കവർ
മുന്നിലേക്ക് നീട്ടി ഒരാജ്ഞാ ...

കഥയെഴുത്തിനുള്ള പണി മീനിന്റെ രൂപത്തിൽ കിട്ടി എന്ന് സാരം ..

"നിങ്ങളൊരു ഭർത്താവാണോ.... മനുഷ്യാ.? ഭാര്യയുടെ കഴിവുകളെ
പ്രോത്സാഹിപ്പിക്കുകയല്ലേ ഒരു ഭർത്താവ് ചെയ്യേണ്ടത് .. അതിനു പകരം കൊറേ
മീനും കൊണ്ട് വന്നു അവളുടെ ജീവിതം കറി ചട്ടിയിലെ മീൻ പോലെ ആക്കിയാലോ..... നിങ്ങളോടു ദൈവം ചോയിക്കും .."

ഇത്രയും പറഞ്ഞുകൊണ്ട് ബാക്കിയുള്ള രോഷം മീനിനോട് തീർക്കാനായി
അടുക്കളവശത്തേക്കു പാഞ്ഞു. പറയാൻ വാക്കുകൾ കിട്ടാഞ്ഞിട്ടല്ല. ഇനിയും നിന്ന് പറഞ്ഞാൽ വായിലെ പല്ലിന്റെ എണ്ണം കുറയുമല്ലോ എന്ന് കരുതി മാത്രം
അടുക്കളവശത്തേക്കു പായുന്നതിനിടയിൽ അകത്തു നിന്നും ഒരു അശരീരി.... നീ... എന്നോടുള്ള രോഷം ദയവു ചെയ്തു ആ മീനിനോട് തീർക്കരുത്... കഴിക്കാൻ മീനിന്റെ മുള്ള് അല്ല എനിക്ക് വേണ്ടത് പറഞ്ഞേക്കാം... ഹല്ലാ പിന്നെ

വൈകുന്നേരം ഊണും കഴിഞ്ഞു സ്വസ്ഥമായി ഇരിക്കുമ്പോൾ ... കെട്ടിയോൻ അടുത്തു വന്നിരുന്നു,.. (ഈ വരവ് ഉപദേശത്തിനാണെന്നു മാത്രം.. ന്നിട്ടും ഞാൻ നന്നാവോ അതും ഇല്ല്യ ) 
എടീ... ഞാൻ എനിക്ക് മീൻകറി തിന്നാനുള്ള മോഹം കൊണ്ടല്ല മീൻ വാങ്ങി കൊണ്ട് വന്നേ... നീയാ ടാബിൽ കുത്തികളിക്കുന്ന കണ്ടിട്ട് തന്ന്യാ...

അല്ലെങ്കിലും ഞാൻ വെറുതെ ഇരിക്കുന്നത് നിങ്ങള്ക്ക് കണ്ടൂടല്ലോ

അതല്ലെടി... നീ വെറുതെ അല്ലല്ലോ ഇരിക്കണേ.. നെറ്റ് ഓൺ ചെയ്തു ടാബിൽ അല്ലെ ..
അതിനെന്താ.. വീട്ടിലെ മുഴുവൻ പണികളും കഴിഞ്ഞു ഇച്ചിരി നേരം നെറ്റ് ഓൺ ചെയ്താ ന്ത ഇപ്പൊ വരാൻ പോണേ... നിങ്ങളോടു ഞാൻ പറഞ്ഞതുമാണ് .. ഞാൻ കഥ എഴുതാൻ ഇരിക്ക്യാണ് എന്ന് എന്നിട്ടും ഇങ്ങള് എനിക്ക് പണി തന്നില്ലേ..

ഓ അവളൊരു കഥ എഴുത്തുകാരി .. നീയെന്താ കമല സുരയ്യ ആവാൻ പോവാണോ... വീട്ടുകാര്യം നോക്കിയിട്ടു മതി ... നിന്റെ കഥയെഴുത്ത് 
ഇതിനും മാത്രം ഞാൻ എന്നാ തെറ്റ് ചെയ്തു ....?

തെറ്റൊന്നും ചെയ്തില്ല .. തെറ്റ് ചെയ്യാണ്ടിരിക്കാനാ ഉപദേശിച്ചത് ...
ഇതിനും മാത്രം ഇവിടെ ന്താ ഇണ്ടായേ ...? 
എഫ് ബിയും വാട്ട്സ് ആപ്പും .. ഒക്കെ നോക്കി ഇരുന്നു ഓരോരുത്തർ വഴിപിഴച്ചു പോകുന്ന കാലമാണ്... അപ്പോഴാ അവളുടെ ഒരു കഥയെഴുത്ത്
ഇപ്പൊ മനസ്സിലായി .... ഇത് അസൂയ .. മുഴുത്ത അസൂയയാണ് .. ഇങ്ങളുടെ.. കൂട്ടുകാരൻ ന്തേലും കുനുഷ്ട്ട് പറയുന്നതും കേട്ട് ഇബടെ വന്നു തല്ലൂട്ടം ഇണ്ടാക്കാനല്ലേ... അത് നടക്കില്ലാട്ടാ

നിങ്ങക്ക് എന്നെയാണോ അതോ കൂട്ടുകാരനെയാ വിശ്വാസം ....
നിന്നെ തന്നെ ..
ന്നിട്ടാണോ ... ഇത്രയൊക്കെ പറഞ്ഞത് ...
അതല്ലെടി .. എങ്ങാനും ഏതേലും കോന്തൻ .. നിന്നെയും വളച്ചെടുത്തു കൊണ്ടുപോയാൽ ന്റെ കാര്യം കഷ്ട്ടാവില്ലേ ...
ന്തു കഷ്ട്ടം നിങ്ങക്ക് പരമസുഖാവും ന്നു എനിക്കറിയാം 
ഹേയ്.. ഇല്ലടി... ഈ കൊണ്ടുപോകുന്നവന് അറിയില്ലല്ലോ നിന്റെ ശെരിക്കുള്ള സ്വഭാവം .... ആര് വന്നു കൊണ്ടുപോയാലും നിന്നെ ഇവിടെ തന്നെ കൊണ്ടാക്കും.
എന്റെ സ്വഭാവത്തിന് ഇപ്പൊ എന്ന കൊഴപ്പം 
നിന്റെ സ്വഭാവത്തിന് ഒരു കൊഴപ്പവും ഇല്ല്യ പത്തു കൊല്ലമായി സഹിക്കുന്ന എന്നെ പറഞ്ഞാ മതിലോ..  കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി ജനിക്കുക എന്ന് കേട്ടിട്ടുണ്ട് .. എന്റെ കാര്യത്തിൽ അത് ഭാര്യയായെന്നു മാത്രം. സംഭവാമി യുഗേ യുഗേ ....!!!

വാൽകഷ്ണം :-സംശയത്തിന്റെ കരിനിഴലുകൾ നിങ്ങളുടെ ജീവിതത്തിന്റെയും ബാധിച്ചേക്കാം ...പക്ഷെ അവിടെ തുറന്ന ഒരു സംഭാഷണം ഉണ്ടായാൽ ഈ നിഴലുകളെ തുരത്തി ഓടിക്കാമെന്നാണ് എന്റെ ഗവേഷണത്തിൽ തെളിഞ്ഞത്...